രാജ്യത്തെ ആദ്യ ബേര്‍ഡ് അറ്റ്‌ലസ് രൂപീകൃതമായി; വംശനാശ ഭീഷണി തീരപ്രദേശങ്ങളിലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: വിവിധ പക്ഷി വിഭാഗങ്ങളെ കുറിച്ചുള്ള ഭാവി പഠനങ്ങൾക്കായി രാജ്യത്തെ ആദ്യ ബേർഡ് അറ്റ്ലസ് രൂപീകരിച്ചു. കേരള ബേർഡ് അറ്റ്ലസ് (കെ.ബി.എ) ഇത്തരത്തിൽ രാജ്യത്ത് രൂപീകരിക്കപ്പെടുന്ന ആദ്യത്തെ ഒന്നാണ്. മൂന്ന് ലക്ഷത്തോളം വരുന്ന പക്ഷി വിഭാഗങ്ങളുടെ വിവരങ്ങൾ അറ്റ്ലസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആയിരത്തിലധികം വോളണ്ടിയർമാരുടെ സഹായത്തോടെയായിരുന്നു വിവര ശേഖരണം. അപൂർവമായി മാത്രം കണ്ടുവരുന്ന 197 പക്ഷിവിഭാഗങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 2015 മുതൽ 2020 വരെയുള്ള കാലഘട്ടമാണ് വിവരശേഖരണത്തിനായി തിരഞ്ഞെടുത്തത്.
കെ.ബി.എ ആധികാരികവും സുസ്ഥിരവുമായ വിവരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് കെ.ബി.എ സംസ്ഥാന തല കോ-ഓർഡിനേറ്റർമാരിലൊരാളായ പി.ഒ നമീർ അഭിപ്രായപ്പെട്ടു. “കെ.ബി.എ ആധികാരികവും സുസ്ഥിരവുമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിലവിലെ സാഹചര്യമനുസരിച്ച് ഭാവി കാല പ്രവചനങ്ങൾ നടത്താനും അറ്റ്ലസ് ഉതകും. അടുത്ത വിവര ശേഖരണം നടക്കുക 2025 നും 2030 നും ഇടയിലായിരിക്കും.”, അദ്ദേഹം പ്രതികരിച്ചു.ഏഷ്യയിലെ ഏറ്റവും വലിയ ബേർഡ് അറ്റ്ലസായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്.വിവരശേഖരണത്തിൽ വംശനാശ ഭീഷണി ഏറ്റവും കൂടുതൽ നേരിടുന്നത് തീരപ്രദേശങ്ങളിൽ വാസമുറപ്പിച്ച പക്ഷികളാണെന്ന് കണ്ടെത്തി. വിവിധ പാരിസ്ഥിതിക സിദ്ധാന്തങ്ങൾ പരീക്ഷിക്കുന്നതിനും ശാസ്ത്ര പിന്തുണയുള്ള സംരക്ഷണ നടപടികൾ സ്വീകരിക്കാനും അറ്റ്ലസ് ഉതകുമെന്നാണ് നിഗമനം. നാലോ അഞ്ചോ അംഗങ്ങൾ ഉൾപ്പെട്ട വോളണ്ടിയർമാരെ സംസ്ഥാനത്തുടനീളമുള്ള 14 ജില്ലകളിലും വിന്യസിച്ചു. വിവരശേഖരണത്തിൽ ഏറ്റവും കൂടുതൽ കണ്ടെത്തിയത് വൈറ്റ് ചീക്ക്ഡ് ബാർബെറ്റ്, ഹൗസ് ക്രോ എന്നിവയെയാണ്.
Leave a Reply