June 9, 2023

ആനുകൂല്യങ്ങള്‍ ലഭിച്ചു : ആശമാർക്ക് വറുതിയില്ലാത്ത ഓണം

0
IMG_20220908_092801.jpg
ഫീല്‍ഡ് തല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇതര ജീവനക്കാര്‍ക്കൊപ്പം മുന്നില്‍നിന്ന ആശമാര്‍ ഇത്തവണയും വറുതിയില്ലാതെ ഓണം ആഘോഷിക്കും. ഇന്‍സെന്റീവ്, ഓണറേറിയം, ഫെസ്റ്റിവല്‍ അലവന്‍സ് തുടങ്ങിയവയെല്ലാം ഓണത്തിനു മുമ്പ് സമയബന്ധിതമായി ആശാപ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടിലെത്തി. 1200 രൂപയാണ് ഇത്തവണ ഫെസ്റ്റിവല്‍ അലവന്‍സ്. ഏപ്രില്‍ മുതല്‍ 200 രൂപ വീതം ഫോണ്‍ അലവന്‍സായും അനുവദിച്ചിട്ടുണ്ട്.
   ആശുപത്രിയിലെ പ്രസവം, അവലോകന യോഗത്തില്‍ പങ്കെടുക്കല്‍, പാലിയേറ്റീവ് ഹോം കെയര്‍, എന്‍ സി ഡിയുമായി ബന്ധപ്പെട്ട ക്ലാസ്, കുഷ്ഠരോഗ നിയന്ത്രണം, മലേറിയ രോഗപ്രതിരോധം, കണ്ണുരോഗം കണ്ടുപിടിക്കല്‍ തുടങ്ങി നാൽപതോളം പ്രോഗ്രാമുകളാണ് പെര്‍ഫോമന്‍സ് ഇന്‍സന്റീവിന്റെ അടിസ്ഥാനം. 6000 രൂപ ഓണറേറിയവും 2000 രൂപ ഫിക്‌സഡ് ഇന്‍സന്റീവും പെര്‍ഫോമന്‍സ് അലവന്‍സുമാണ് ആശാപ്രവര്‍ത്തകര്‍ക്ക് നല്‍കിവരുന്നത്. ഓണറേറിയമായി ഒരു  കോടി, ഇന്‍സന്റീവായി 52 ലക്ഷം, ഫെസ്റ്റിവല്‍ അലവന്‍സായി 11 ലക്ഷം രൂപയുമാണ് ഈ മാസം ആശാപ്രവര്‍ത്തകര്‍ക്ക് നല്‍കിയതെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി പറഞ്ഞു.
'ശൈലീ ആപ്പില്‍' ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് വയനാട്ടിലെ ആരോഗ്യ പ്രവർത്തകരും ആശമാരും കാഴ്‌ച്ചവച്ചത്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും തുടങ്ങിയ ശൈലീ ആപ്പ് വിവരശേഖരണം ആശമാര്‍ വഴി ആദ്യം പൂര്‍ത്തിയാക്കിയ ജില്ലയാണ് വയനാട്. വെള്ളമുണ്ട, നെന്മേനി, പൊഴുതന പഞ്ചായത്തുകളെയാണ് പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ ശൈലീ ആപ്പ് വിവരശേഖരണത്തിനായി തിരഞ്ഞെടുത്തത്. ആര്‍ദ്രം പദ്ധതി രണ്ടാംഘട്ടത്തില്‍ ജീവിതശൈലീ രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ശൈലീ ആപ്പ്. 859 ആശമാരാണ് ആരോഗ്യകേരളം വയനാടിനു കീഴില്‍ ജില്ലയിലുള്ളത്. ഇതില്‍ 216 പേര്‍ വിവിധ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹാംലറ്റ് ആശമാരാണ് (ഊരുമിത്രം). ആശമാരില്‍ ഏഴുപേര്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രധാന സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news