സാന്ത്വന സ്പർശം അദാലത്ത് നാളെ തുടങ്ങും നാല് മന്ത്രിമാര്‍ പങ്കെടുക്കും
*പനമരം പാരിഷ് ഹാളില്‍ രാവിലെ 9 മുതൽ അദാലത്ത് തുടങ്ങും*
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് ഇന്ന് (തിങ്കളാഴ്ച) തുടങ്ങും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന അദാലത്തില്‍ മന്ത്രിമാരായ എ.കെ ബാലന്‍, ഇ. ചന്ദ്രശേഖരന്‍, ടി.പി.രാമകൃഷ്ണന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കും. ആദ്യദിനമായ ഫെബ്രുവരി 15 ന് മാനന്തവാടി, പനമരം ബ്ലോക്കുകളിലെ പരാതികളാണ് പരിഗണിക്കുക.
പനമരം സെന്റ് ജൂഡ് ചര്‍ച്ച് പാരിഷ് ഹാളിലാണ് മന്ത്രിമാര്‍ പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുക. രാവിലെ 9 മുതല്‍ തുടങ്ങുന്ന അദാലത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അദാലത്ത് ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള തുടങ്ങിയവരും പങ്കെടുക്കും. 16 ന് കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളില്‍ ഉള്‍പ്പെട്ടവാര്‍ക്കായുള്ള അദാലത്ത് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌ക്കൂള്‍ ജൂബിലി ഹാളില്‍ നടക്കും.
*രേഖകള്‍ കൈയ്യില്‍ കരുതണം*
………..
വിവിധ കാരണങ്ങളാല്‍ നിശ്ചിത സമയത്ത് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് അദാലത്ത് ദിവസങ്ങളില്‍ നേരിട്ട് അപേക്ഷകല്‍ നല്‍കാം. റേഷന്‍ കാര്‍ഡ്, 2018 ലെ പ്രളയം, പട്ടയം, ലൈഫ് ഭവന പദ്ധതികള്‍ എന്നിവ ഒഴികെയുളള പരാതികളാണ് നേരിട്ട് സമര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയത്. നേരത്തെ നല്‍കിയ പരാതിയിന്‍മേല്‍ ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കില്‍ അദാലത്തില്‍ വരുമ്പോള്‍ ഡോക്കറ്റ് നമ്പറും അനുബന്ധ രേഖകളും സഹിതമാണ് ഹാജരാകേണ്ടത്.
ദുരിതാശ്വാസത്തിന് അപേക്ഷിക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്,വരുമാന സര്‍ട്ടിഫിക്കേറ്റ്, റേഷന്‍ കാര്‍ഡ്, ചികിത്സ സംബന്ധമായ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അദാലത്തില്‍ പങ്കെടുക്കേണ്ടത്. അപേക്ഷയില്‍ പരാതിക്കാരന്റെ മേല്‍വിലാസവും ഫോണ്‍ നമ്പറും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. നേരത്തെ നല്‍കിയ പരാതികളില്‍ തീര്‍പ്പാകാത്തവയും പുതിയ പരാതികളും അദാലത്തില്‍ സ്വീകരിക്കും. 2308 പരാതികളാണ് ജില്ലയില്‍ നിന്നും ഇതുവരെ ലഭിച്ചത്.
Leave a Reply