എസി ലോഫ്‌ളോര്‍ ബസ്സുകള്‍ വയനാടൻ ചുരമിറങ്ങുന്നു
കല്‍പ്പറ്റ : കല്‍പ്പറ്റ ഡിപ്പോയില്‍ നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് സര്‍വ്വീസ് നടത്തികൊണ്ടിരിക്കുന്ന എസി ലോഫ്‌ളോര്‍ ബസ്സുകള്‍ കോഴിക്കോട്ടേക്ക് മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ.എസ്ടി.ഇ.എസ്(ബിഎംഎസ്) കല്‍പ്പറ്റ യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് വര്‍ഷമായി കല്‍പ്പറ്റയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് സര്‍വ്വീസ് നടത്തികൊണ്ടിരിക്കുന്ന ഈ സര്‍വ്വീസുകള്‍ 25000 മുതല്‍ 40000 രൂപ വരെ പ്രതിദിന കളക്ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിസ്സാര കേടുപാടുകളുടെ പേരുപറഞ്ഞ് സര്‍വീസുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ക്യാന്‍സല്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി സീറ്റ് റിസര്‍വ്വ് ചെയ്ത് വിദേശങ്ങളിലേക്ക് പോകണ്ടവരും വരേണ്ടവരുമായ യാത്രക്കാരെ പെരുവഴിയിലാക്കുന്ന പ്രവണതയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. വയനാട്, നീലഗിരി ജില്ലകളില്‍ നിന്നുള്ള ധാരാളം പ്രവാസികള്‍ക്ക് ഏറെ ആസ്വാശകരമായിരുന്നു കല്‍പ്പറ്റ – നെടുമ്പാശ്ശേരി സര്‍വ്വീസ്.
ജന്റം ഫണ്ടില്‍ നിന്നും അനുവദിച്ച 84 ലക്ഷം രൂപ മുടക്കി ഈ സര്‍വീസുകള്‍ക്കായി നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ഓഫീസിന്റെയും വര്‍ക്ക്‌ഷോപ്പിന്റെയും കെട്ടിടത്തിന്റെ പണി അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള ഒരു നീക്കം കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭ പരിപടികളുമായി മുന്നോട്ട് പോകാനും ബിഎംഎസ് യോഗം തീരുമാനിച്ചു. വി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ഷിബിമോന്‍, എ.രജിത് കുമാര്‍, ഷിജു, രാജീവന്‍, രഘുനാഥ്, തുടങ്ങിയവര്‍ സംസാരിച്ചൂ.
Leave a Reply