ജില്ലാ പഞ്ചായത്ത് ഡിവിഷൻ: പുല്‍പ്പള്ളിയില്‍ പോരാട്ടത്തിന് കനല്‍ച്ചൂട്

കല്‍പ്പറ്റ:വയനാട് ജില്ലാ പഞ്ചായത്തിലെ പുല്‍പ്പള്ളി ഡിവിഷനില്‍ തെരഞ്ഞടുപ്പുപോരാട്ടത്തിനു കനല്‍ച്ചൂട്.വനിതാസംവരണ ഡിവിഷനായ പുല്‍പ്പള്ളി സ്വന്തം അക്കൗണ്ടിലാക്കാന്‍ വിയര്‍പ്പുചിന്തുകയാണ് ഇടതു,വലതു മുന്നണികളും എന്‍ഡിഎയും.2015ലെ തെരഞ്ഞെടുപ്പില്‍ വെറും 80 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഡിവിഷനില്‍ യുഡിഎഫ് നീന്തിക്കയറിയത്.അതിനാല്‍ത്തന്നെ ഇക്കുറി വാനത്തോളം ഉയരത്തിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍.വിജയത്തില്‍ കണ്ണുനട്ടാണ് ബിജെപിയുടെയും പടനീക്കം.കഴിഞ്ഞെ തെരഞ്ഞെടുപ്പില്‍ 4,756 വോട്ടാണ് ബിജെപിയുടെ പെട്ടിയില്‍ വീണത്.
പുല്‍പ്പള്ളി പഞ്ചായത്തിലെ അഞ്ച്,ആറ്,ഏഴ്,എട്ട്,12,13,14,15,16 വാര്‍ഡുകളും പൂതാടി പഞ്ചായത്തിലെ രണ്ട്,മൂന്ന്,എട്ട്,ഒമ്പത്,11,12,13,14,15,16,19 വാര്‍ഡുകളും ചേരുന്നതാണ് പുല്‍പ്പള്ളി ഡിവിഷന്‍.മുപ്പതിനായിരത്തിനടുത്താണ് സമ്മതിദായകരുടെ എണ്ണം.ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളവരാണ് മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സിറ്റിംഗ് പ്രസിഡന്റും മഹിളാകോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ ഉഷ തമ്പിയാണ് യുഡിഎഫിനുവേണ്ടി മത്സരരംഗത്ത്.സിപിഐ ജില്ലാ കമ്മിറ്റിയംഗവും കണിയാമ്പറ്റ പഞ്ചായത്ത് സിറ്റിംഗ് മെംബറും റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമായ എം.എം. മേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.ബിജെപി ജില്ലാ കമ്മിറ്റിയംഗവും പുല്‍പ്പള്ളി പഞ്ചായത്ത് സിറ്റിംഗ് മെംബറുമായ കെ.എസ്. സുചിത്രയാണ് എന്‍ഡിഎയ്ക്കുവേണ്ടി അങ്കത്തട്ടില്‍.നാട്ടുകാരി എന്ന പ്രത്യേകതയും സുചിത്രയ്ക്കുണ്ട്.
മൂന്നു സ്ഥാനാര്‍ഥികളും ഡിവിഷനില്‍ ആദ്യഘട്ടം പര്യടനം പൂര്‍ത്തിയാക്കി.വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ വ്യാപൃതരാണ് പ്രവര്‍ത്തകര്‍.നവമാധ്യമങ്ങളിലൂടെയും സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരില്‍ എത്തുന്നുണ്ട്. കേണിച്ചിറ,പുല്‍പ്പള്ളി,വാകേരി ബ്ലോക്ക് ഡിവിഷനുകള്‍ പുല്‍പ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ ഭാഗമാണ്.എല്‍ഡിഎഫ് ഭരണസമിതികളാണ് പുല്‍പ്പള്ളി,പൂതാടി പഞ്ചായത്തുകളില്‍ കാലാവധി പൂര്‍ത്തിയാക്കിയത്.കേണിച്ചിറയും വാകേരിയും എല്‍ഡിഎഫിന്റെയും പുല്‍പ്പള്ളി യുഡിഎഫിന്റെയും സിറ്റിംഗ് ബ്ലോക്ക് ഡിവിഷനുകളാണ്.രൂപീകരണകാലം മുതല്‍ യുഡിഎഫിനൊപ്പം നിന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് പുല്‍പ്പള്ളി.ഈ ചരിത്രത്തില്‍ ഇക്കുറി തിരുത്തെഴുത്തു നടത്തുമെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നത്.
മുട്ടില്‍ തൃക്കൈപ്പറ്റ മണലിച്ചിറ എം.കെ. തമ്പിയുടെ ഭാര്യയാണ് 50കാരിയായ ഉഷ തമ്പി.അമല്‍തമ്പി,ആതിര തമ്പി എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.2010 മുതല്‍ പൊതുരംഗത്തു സജീവമായ ഉഷ നിലവില്‍ കോണ്‍ഗ്രസ് കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റുമാണ്.പ്രീഡിഗ്രി വരെ പഠിച്ചുണ്ട്. എസ്എന്‍ഡിപി ബത്തേരി യൂണിയന്‍ വനിതാസംഘം സെക്രട്ടറിയായിരുന്നു.
പുല്‍പ്പള്ളി കാപ്പിക്കുന്ന് മേലേക്കാപ്പില്‍ രാജേഷിന്റെ ഭാര്യയാണ് 30കാരിയായ സുചിത്ര.നിരഞ്ജന മകളാണ്.പ്ലസ്ടു പൂര്‍ത്തിയാക്കിയ സുചിത്ര പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സും പാസായിട്ടുണ്ട്.പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന ഗ്രാമപ്പഞ്ചായത്ത് വാര്‍ഡിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുചിത്ര ജയിച്ചത്.പുല്‍പ്പള്ളി പഞ്ചായത്ത് ഭരണസമിതിയിലെ ആദ്യ ബിജെപി മെംബറുമാണിവര്‍.
നടവയല്‍ ഐമനച്ചിറ പരേതനായ ജോസഫിന്റെ ഭാര്യയാണ് 62കാരിയായ മേരി.ഐടി വിദഗ്ധന്‍ ബെനില്‍ഡ് ജോസഫ് മകനാണ്.1978 മുതല്‍ 2011 വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നു.ദീര്‍ഘകാലം സര്‍വീസ് സംഘടനാരംഗത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്.സര്‍വീസില്‍നിന്നു വിരമിച്ചശേഷം പൊതുരംഗത്തും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനത്തിലും സജീവമാണ്.സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ മികച്ച സാമൂഹികപ്രവര്‍ത്തകയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എം പാനല്‍ സോഷ്യല്‍ വര്‍ക്കറും വിമന്‍സ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയുമാണ്.
കര്‍ഷകരും കര്‍ഷത്തൊഴിലാളികളും ആദിവാസികളും അടങ്ങുന്നതാണ് ഡിവിഷനിലെ വിധികര്‍ത്താക്കള്‍.വന്യജീവി ശല്യമാണ് ഡിവിഷനിലെ മുഖ്യ തെരഞ്ഞെടുപ്പുവിഷയങ്ങളിലൊന്ന്.വനത്തോടു ചേര്‍ന്നു കിടക്കുന്നതാണ് ഡിവിഷന്റെ പല ഭാഗങ്ങളും.



Leave a Reply