ഓശാന പെരുന്നാളിന് വർണ്ണങ്ങൾ വിതറാൻ കൊന്നപ്പൂക്കളും
മാനന്തവാടി:യേശുക്രിസ്തുവിന്റെ യെരുശലേം ദൈവാലയത്തിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ ദൈവാലയങ്ങളിൽ ഓശാന പെരുന്നാൾ ആലോഷിച്ചു. കുരുത്തോലകൾക്കൊപ്പം കണിക്കൊന്ന പൂക്കളും ഓശാന ചടങ്ങുകൾക്ക് മിഴിവേകി. യാക്കോബായ ദൈവാലയങ്ങളിൽ ഓശാന ശുശ്രൂഷകളിൽ പൂക്കൾക്ക് വലിയ പങ്കാണുള്ളത്. ശുശ്രൂഷകളിൽ വൈദീകൻ ഓശാന എന്നു പറയുന്ന സമയങ്ങളിലെല്ലാം കുട്ടികൾ ദൈവാലയങ്ങളിൽ പൂക്കൾ വിതറും. ഓശാനയുടെ ഭാഗമായി നടക്കുന്ന പ്രദക്ഷിണ വീഥികളിലും പൂക്കൾ വിതറും. ഇതിനായി തലേന്നുതന്നെ കുട്ടികളും മുതിർന്നവരും ചേർന്ന് പൂക്കൾ ശേഖരിക്കും. കുലകുലയായി മരത്തിൽ നിന്നും പറിച്ചെടുക്കുന്ന കൊന്നപ്പൂക്കൾ അടർത്തിയെടുത്താണ് ദൈവാലയത്തിൽ ഉപയോഗിക്കുന്നത്. “ഓശാന ഓശാന ദാവീദാത്മജന് ഓശാന” എന്ന ഈരടികൾക്കൊപ്പം പ്രദക്ഷിണവീഥിയിൽ കുട്ടികൾ പൂക്കൾ വീതറുന്നത് നയനമനോഹര കാഴ്ച്ചയാണ്. വഴിയോരങ്ങളിലേയും പൊതു ഇടങ്ങളിലെയും കണിക്കൊന്നകളിൽ നിന്നാണ് പൂക്കൾ ശേഖരിക്കുന്നത്. യെരുശലേം പട്ടണത്തിൽ യേശുക്രിസ്തു കഴുതപ്പുറത്തേറി പ്രവേശിച്ചപ്പോൾ നഗരവാസികൾ ഒലിവിൻ കൊമ്പുകളും ദക്കില കൊമ്പുകളും തെരുവീഥികളിൽ വിരിച്ചതിന്റെ സ്മരണക്കായാണ് പൂക്കൾ വിതറുന്നത്. മാനന്തവാടി സെന്റ്. ജോർജ്ജ് യാക്കോബായ പള്ളിയിൽ നടത്തിയ ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ ,ഫാ. യൽദോ മനയത്ത് എന്നിവർ കാർമ്മികത്വം വഹിച്ചു. ക്രൈസ്തവർ ഇന്നു മുതൽ ഈസ്റ്റർ വരെ പീഢാനുഭവ വാരമായി ആചരിക്കും.
Leave a Reply