ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ ‘പാൾസ്’ ദേശീയ ശില്പശാല നടത്തി
മേപ്പാടി: കുട്ടികൾ ഉൾപ്പെടുന്ന അപകടങ്ങൾ കൂടി വരികയും അനിയന്ത്രിതമായി ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സഹകരണത്തോടെ പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് എന്ന വിഷയത്തിൽ രണ്ട് ദിവസത്തെ ശില്പശാല സംഘടിപ്പിച്ചു. ജോർജ്ജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള അത്യാഹിത ചികിത്സാ വിഭാഗത്തിലെ ബിരുദാനന്തര ബിരുദ കോഴ്സ് ചെയ്യുന്ന ആസ്റ്ററിന്റെ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിലെ 35 ഡോക്ടർമാർക്കാണ് പരിശീലനം നൽകിയത്. ബേസിക് ലൈഫ് സപ്പോർട്ടിന്റെ റിവ്യൂ, കുട്ടികളും നവജാത ശിശുക്കളും ആശുപത്രിക്കകത്തും പുറത്തും നേരിടുന്ന അടിയന്തിര ചികിത്സകളും അവയിലെ നൂതന ആശയങ്ങളും ശില്പശാലയിൽ ചർച്ച ചെയ്യപ്പെട്ടു. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പ്രത്യേകം തയ്യാറാക്കിയ തിയറി – പ്രാക്ടിക്കൽ സെഷനുകൾ ഉൾപ്പെട്ടതായിരുന്നു ശില്പശാല. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീർ അധ്യക്ഷനായ ചടങ്ങ് ആസ്റ്റർ കണ്ണൂരിലെ അത്യാഹിത വിഭാഗം മേധാവി ഡോ. ജിനേഷ് വി ഉദ്ഘാടനം നിർവഹിച്ചു. ഡോ. ഷൈലേഷ് ഷെട്ടി, ഡോ. ജോൺസൺ, ഡോ. സർഫാരാജ് ഷൈഖ്, നിത്യാനന്ദ് എം, അശ്വന്ത് എന്നിവർ നേതൃത്വം നൽകി.വയനാട് ജില്ലയിൽ കുട്ടികൾക്കുവേണ്ട അടിയന്തിര ചികിത്സകൾക്കാവശ്യമായ ലെവൽ 3 നവജാത ശിശു തീവ്ര പരിചരണ വിഭാഗം, കുട്ടികളുടെ തീവ്ര പരിചരണ വിഭാഗം എന്നിവ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ പൂർണ്ണ സജ്ജമാണെന്ന് ശില്പശാലയുടെ സമാപന ചടങ്ങിൽ സംസാരിക്കവേ അത്യാഹിത വിഭാഗം മേധാവി ഡോ. സർഫരാജ് ഷൈഖ് പറഞ്ഞു.
Leave a Reply