റോഡിൽ വെള്ളക്കെട്ട്: തിരിഞ്ഞു നോക്കാതെ അധികൃതർ: നടപടി വേണം ആം ആദ്മി പാർട്ടി
കമ്പളക്കാട്: കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപം പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതു മൂലം പ്രദേശവാസികൾ ഏറെ ദുരിതത്തിലായിരിക്കുന്നു. വിദ്യാർത്ഥികളും പൊതുജനങ്ങളും പ്രധാനമായും കാൽനടയാത്രയ്ക്കായി ആണ് ഈ പാത ഉപയോഗിക്കുന്നത്. ഒരു മഴവന്നാൽ പോലും റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതുമൂലം പ്രദേശവാസികൾക്ക് ഈ വെള്ളക്കെട്ടിൽ ഇറങ്ങി അല്ലാതെ സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. മഴക്കാല രോഗങ്ങൾ പെരുകുന്ന ഈ സാഹചര്യത്തിൽ മലിനജലത്തിൽക്കൂടിയുള്ള സഞ്ചാരം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. കഴിഞ്ഞ ഫെബ്രുവരിയിലാണ് പഞ്ചായത്ത് റോഡിൻ്റെ അറ്റകുറ്റ പണി തീർത്ത് പാത സഞ്ചാരയോഗ്യമാക്കിയത് അന്ന് തന്നെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുവാനുള്ള സാഹചര്യമുണ്ടെന്നും പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു എന്നാൽ കരാറുകാരനും പഞ്ചായത്ത് അധികൃതരും വേണ്ട പരിഗണന നൽകിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു.റോഡിനിരുവശവും ട്രെയിനേജ് സംവിധാനം നിർമ്മിക്കാത്തതാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായി നാട്ടുകാർ ആരോപിക്കുന്നത്. കൂടാതെ കമ്പളക്കാട് ടൗണിൽ പൊതു ശൗചാലയമില്ലാത്തതു കൊണ്ട് ടൗണിലെത്തുന്നവരും ചെറുകിട വ്യാപാരികളും മൂത്രമൊഴിക്കുന്നതും മറ്റും ഈ വെള്ളകെട്ടിനോട് ചേർന്ന് തന്നെയാണ്. മഴക്കാലമായാൽ ഈ മാലിന്യങ്ങൾ വെളളകെട്ടിലേയ്ക്ക് ഒഴുകിയെത്തുന്ന സാഹചര്യവും നിലവിലുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഈ വിഷയത്തിൽ അടിയന്തരമായി പഞ്ചായത്ത് അധികൃതർ ഇടപെടണമെന്നാണ് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നത്. അതുകൊണ്ട് എത്രയും പെട്ടന്ന് ഈ പ്രശ്നം പരിഹരിക്കണമെന്നും കമ്പളക്കാട് ടൗണിൽ ഉടൻ തന്നെ ഒരു പൊതു ശൗചാലയം നിർമ്മിക്കണമെന്നും എ.എ.പി കമ്പളക്കാട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇതിനായി പഞ്ചായത്ത് അധികൃതർക്കും ആരോഗ്യ വകുപ്പിനും നിവേദനം നൽകുകയും പ്രതിഷേധപരിപാടി സംഘടിപ്പിക്കുകയും ചെയ്തു. പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി കൂടുതൽ സമര പരുപാടികളുമായി മുൻപോട്ട് പോകാനാണ് കമ്മറ്റിയുടെ തീരുമാനം. ആം ആദ്മി പാർട്ടി കൽപ്പറ്റ മണ്ഡലം സെക്രട്ടറി റഫീക് കമ്പളക്കാട് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കൺവീനർ ഷൈജൽ, ട്രഷറർ ഇസ്മായിൽ, തോമസ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply