കാലവർഷം ശക്തിപ്പെടുന്നു: ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ; കൺട്രോൾ റൂമുകൾ തുറന്നു
കൽപ്പറ്റ: കാലവർഷം കനത്തതോടെ ജില്ലയിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കണിയാമ്പറ്റ, കോട്ടത്തറ, പനമരം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്.
പാതവശങ്ങളിലെ അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൻ കൂടിയായ കലക്ടർ എ. ഗീത നിർദേശം നൽകി. താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കാന്‍ കലക്ടർ നിര്‍ദേശിച്ചു.
കാലവര്‍ഷ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ റവന്യൂ, തൊഴില്‍, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ നടപ്പാക്കേണ്ട ക്രമീകരണങ്ങളും നടപടികളും സംബന്ധിച്ച് കലക്ടര്‍ ഉത്തരവിറക്കി.
ദുരന്ത സാഹചര്യത്തില്‍ പൊതു ഏകോപനത്തിന്റെയും ദുരിതാശ്വാസത്തിന്റെയും ക്യാമ്പ് നടത്തിപ്പിന്റെയും ചുമതല ലാന്‍ഡ് റവന്യൂ വകുപ്പിനാണ്. അടിയന്തര സാഹചര്യങ്ങളില്‍ ഒഴിപ്പിക്കല്‍, രക്ഷാ പ്രവര്‍ത്തനം തുടങ്ങിയവക്കായി വില്ലേജ് ഓഫിസര്‍മാര്‍ തദ്ദേശ സ്ഥാപനം-പൊലീസ്-അഗ്‌നിരക്ഷ വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
ദുരന്തസാധ്യത പ്രദേശത്ത് നിന്നുള്ള ഒഴിപ്പിക്കല്‍ പ്രക്രിയയില്‍ ഓറഞ്ച് ബുക്കില്‍ പ്രതിപാദിച്ചിട്ടുള്ളവര്‍ ഉണ്ടെന്ന് ഉറപ്പാക്കും. സര്‍ക്കാര്‍ നിർദേശം അനുസരിച്ച് ബന്ധു വീടുകളിലേക്ക് മാറി താമസിക്കുന്ന വ്യക്തികളുടെ വിവരവും ശേഖരിക്കും.
കാരാപ്പുഴയിൽ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവർത്തിക്കും.
തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്പെട്ടതിനാല്‍ കാരാപ്പുഴ ഡാമുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നതിന് കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ട് സബ് ഡിവിഷന്റെ വാഴവറ്റ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി അസി. എക്സി. എൻജിനീയര്‍ അറിയിച്ചു. ഫോണ്‍: 8129213949, 8921309758, 9995474946, 6282421165.
Leave a Reply